ഗുണ്ടാ വിളയാട്ടം: കൊലുമ്പൻ കലമാനിന്റെ കൊമ്പൊടിഞ്ഞു
ചെറുതോട് : കാടിനെ നടുക്കിയ ഗുണ്ടാ വിളയാട്ടത്തിന് കാടാഗ്രഹിച്ച അന്ത്യം. പലതവണ സാധു മൃഗങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ച ചരിത്രമുള്ള കുപ്രസിദ്ധ ഗുണ്ട കൊലുമ്പൻ കലമാനിന്റെ കൊമ്പ് മണിക്കൂറുകൾ നീണ്ട കലഹത്തിനൊടുവിൽ ഒടിഞ്ഞു വീണു. യാമിനി എന്ന പേടമാനുമായി ചെറുതോട് പുൽമൈതാനത്ത് ഇളംപുല്ല് മേയാനെത്തിയ സുബ്ബൻ കലമാനിനെ അകാരണമായി കൊലുമ്പൻ ആക്രമിച്ചതായിരുന്നു കലഹത്തിന്റെ തുടക്കം. മുൻപ് യാമിനി തന്റെ കാമുകി ആയിരുന്നെന്നും സുബ്ബൻ ഇളം പുല്ലും പ്ലാവിലകളും കാട്ടി യാമിനിയെ വശത്താക്കിയതാണെന്നും കൊലുമ്പൻ ആരോപണം ഉന്നയിച്ചെങ്കിലും യാമിനി ഇത് നിഷേധിച്ചിട്ടുണ്ട്. കലഹത്തിൽ സുബ്ബൻ കലമാന്റെ കാലിന് പരിക്കുണ്ട്. ഇനി കൊമ്പുകുലുക്കി അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കൊലുമ്പൻ വന്നേക്കില്ലല്ലോ എന്ന ആശ്വാസത്തിലാണ് കാനന ലോകം. അതേസമയം കൊലുമ്പന്റെ സഹോദരൻ കൊമ്പൻ കലമാൻ പൂഞ്ചിറക്കാട്ടിൽ നിന്നും ഒരു സംഘം ഗുണ്ടകളുമായി പ്രതികാരത്തിന് തിരിച്ചിട്ടുണ്ടെന്ന വാർത്തയെ തുടർന്ന് യാമിനി പേടമാനും സുബ്ബൻ കലമാനും ഒളിവിൽ പോയതായാണ് വിവരങ്ങൾ. കൊമ്പൻ കലമാന്റെയും ഗുണ്ടാ സംഘത്തിന്റേയും യാത്രയുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കുവാനും സുബ്ബൻ യാമിനിമാരുടെ ഒളിയിടം കണ്ടെത്തുവാനും കാനന ഭൂമി ലേഖകൻമാർ വിശ്രമമില്ലാത്ത ശ്രമിക്കുന്നുണ്ട്. അവരുടെ പ്രതികരണങ്ങൾ വരുംദിവസങ്ങളിൽ കാനനഭൂമിയിൽ വായിക്കുക.
(സ്വന്തം ലേഖകൻ)
കാനനഭൂമി ഇപ്പോൾ ഓൺലൈൻ ആയും വായിക്കാം
https://kananabhoomi.blogspot.com/?m=1
@Kananabhoomi എന്ന ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജും ലൈക്ക് ചെയ്യുക.
കാനനഭൂമി ദിനപത്രം
കാനനവാർത്തകളുടെ ഏറ്റവും മികച്ച ശേഖരം... വായിക്കുക വരിക്കാരാക്കുക
https://t.me/kananabhoomi
Comments
Post a Comment